സസ്യോദ്യാനം
1859 ല്‍ അലൻ ജെ ബ്രൗണ്‍ (1831-1903)ന്‍റെ ഉദ്യമത്തിലും പരിശ്രമത്തിലുമാണ് സസ്യോദ്യാനം ആരംഭിച്ചത്. തുടക്കത്തില്‍ ധാരാളം ചെടികളും സസ്യങ്ങളും നട്ടു പിടിപ്പിച്ചിരുന്നു. ലണ്ടനിലെ പ്രശസ്തമായ ക്യൂ ഉദ്യാനത്തില്‍ നിന്നും വിദഗ്ധ പരിശീലനം സിദ്ധിച്ച മിസ്റ്റര്‍ ഇന്‍ഗ്ലിബി 1891 ല്‍ തിരുവനന്തപുരം സസ്യോദ്യാനത്തിന്‍റെ മേധാവിയായി നിയമിതനായി. ആറു വര്‍ഷക്കാലം കൊണ്ട് ഉദ്യാനസേവനം ക്രമാനുഗതമാക്കിയതിനെ തുടര്‍ന്ന് സുസ്ഥിരമായ പുരോഗതി കൈവരിച്ചു. സസ്യോദ്യാനത്തിന്‍റെ കരടുരൂപം തയ്യാറാക്കി.
50 ഏക്കര്‍ വിസ്തൃതിയിലെ കുന്നുകളും താഴ്വരകളും അതുപോലെ നിലനിര്‍ത്തിക്കൊണ്ടു പച്ചപ്പുല്ത്തകിടികള്‍ക്കും തടാകത്തിനും വള്ളിക്കുടിലുകള്‍ക്കും പൂത്തടങ്ങള്‍ക്കും സംരക്ഷണാലയങ്ങള്‍ക്കും മധ്യേ കാഴ്ചബംഗ്ളാവിലെ മൃഗങ്ങളുടെ പാര്‍പ്പിടങ്ങളും കൂടുകളും ഒരുക്കിയിരിക്കുന്നു. തടാകത്തിന്‍റെ നിരപ്പില്‍ തുടങ്ങി വിശാലമായ പലപല തട്ടുകളായി വേര്‍തിരിച്ച മേല്‍ത്തളങ്ങള്‍ ക്രമേണ അതി വിസ്തീര്‍ണമായ ഉന്നത വിതാനത്തിലെത്തി നില്‍ക്കുന്നിടം നയനസുഭഗമായ ശിഖരോദ്യാനത്താല്‍ അലംകൃതമാണ്.
തടാകത്തിലേക്ക് നയിക്കുന്ന നിമ്നഭാഗങ്ങള്‍ ശാദ്വലമാണ്. ഇടയ്ക്കിടെ സുവര്‍ണമുളങ്കാടുകളും രാജകീയ വൃക്ഷങ്ങളുംകൊണ്ട് നിബിഡമാണ് ഈ തഴ്വരോദ്യാനം. ഇരുനൂറില്‍പ്പരം വൃക്ഷങ്ങളും ആയിരത്തിലധികം അലങ്കാര സസ്യങ്ങളും വൈവിധ്യമാര്‍ന്ന ഓര്‍ക്കിഡുകളും ആന്തൂറിയങ്ങളും ഇവിടെയുണ്ട്. സസ്യശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠനം നടത്തുവാനുള്ള സന്ദര്‍ഭാനുകൂല്യം ലഭ്യമാണ്. തിരുവനന്തപുരത്തെ പുഷ്പപ്രദര്‍ശനം ഏകോപിക്കുന്നതും സംഘടിപ്പിക്കുന്നതും മ്യൂസിയം മൃഗശാല വകുപ്പ് കാര്യാലയമാണ്. ത്രിമാന അരങ്ങു കുട്ടികളുടെ കളിസ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സന്ദര്‍ശകരാണ് പതിവായി അരമണിക്കൂര്‍ ത്രിമാന അരങ്ങില്‍ ചെലവിടുന്നത്.